കാലാവസ്ഥ മാറുന്നുവെന്ന് പഠിപ്പിക്കാന്‍ വരേണ്ട; അത് ഞങ്ങള്‍ അനുഭവിച്ചറിയുകയാണ്

കാലാവസ്ഥ മാറുന്നതായി ഇനി പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യമില്ല. കൃഷിയിടത്തിലിറങ്ങുന്ന ഓരോ കര്‍ഷകനും അത് ശരീരത്തില്‍ അനുഭവിക്കുന്നുണ്ട്. ഒരുകാലത്ത് കൃഷി ഒരു കലണ്ടര്‍ അനുസരിച്ചായിരുന്നു. വിത്തിടേണ്ട സമയം, വളം ഇടേണ്ട സമയം, വിളവെടുപ്പ് എല്ലാം ഏകദേശം ക്രമമുള്ളതായിരുന്നു. ഇന്ന് ആ ക്രമം പൂര്‍ണമായി തകര്‍ന്നിരിക്കുന്നു.

മഴയെ ഇനി വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരാഴ്ച കനത്ത മഴ, അടുത്ത രണ്ടാഴ്ച വരള്‍ച്ച. ചിലപ്പോള്‍ വിത്തിട്ട ഉടന്‍ കനത്ത മഴ ചെടികളെ നശിപ്പിക്കുന്നു. മറ്റുചിലപ്പോള്‍ മഴ ഇല്ലാതെ ചെടികള്‍ ഉണങ്ങിപ്പോകുന്നു. ഇതെല്ലാം കര്‍ഷകനെ മാനസികമായും സാമ്പത്തികമായും തളര്‍ത്തുന്ന അവസ്ഥയാണ്.

ചൂടും വലിയ പ്രശ്നമാണ്. പകല്‍ ചൂടിനേക്കാള്‍ ഭീഷണിയാണ് ഇപ്പോള്‍ രാത്രിയിലെ ചൂട്. ചെടികള്‍ക്ക് വിശ്രമം കിട്ടുന്നില്ല. പച്ചക്കറികളില്‍ പൂക്കള്‍ കൊഴിഞ്ഞു വീഴുന്നു, കുരുമുളക് പോലുള്ള വിളകളില്‍ രോഗബാധ വര്‍ധിക്കുന്നു. കീടനിയന്ത്രണത്തിനും രോഗനിയന്ത്രണത്തിനുമായി അധിക ചെലവ് വഹിക്കേണ്ടി വരുന്നു.

കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് കൃഷിയിടത്തിലെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. കാലാവസ്ഥ മാറിയ ഇക്കാലത്ത് കൃഷി ചെയ്യുന്നത് ഒരു ഭാഗ്യപരീക്ഷണമാകുകയാണ്. കര്‍ഷകന്‍ കൃഷി ചെയ്യണമെങ്കില്‍ ഇനി കൂടുതല്‍ ജാഗ്രതയും ശാസ്ത്രീയ പിന്തുണയും അനിവാര്യമാണ്. അല്ലെങ്കില്‍ നാളെയുടെ കൃഷി വലിയ ചോദ്യചിഹ്നമായി മാറും.

വിനോദ് കുമാര്‍, കൊല്ലം

spot_img

More from this stream

Recomended

ഗന്ധകം അടിച്ചതിന് റബര്‍ ബോര്‍ഡ് ധനസഹായം

കോട്ടയം: പരമ്പരാഗത, പാരമ്പര്യേതര...